ചെന്നൈ: ഒരു തട്ടുപൊളിപ്പന്‍ സിനിമാക്കഥയുടെ ചേരുവകളെല്ലാം നിറഞ്ഞൊരു പോരാട്ടത്തിനൊടുവിൽ തമിഴകത്തിന്റെ തലൈവനായി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) നായകന് ജോസഫ് വിജയ് എന്ന വിജയ്.
പാര്‍ട്ടി രൂപീകരിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ ടിവികെയുടെ ആദ്യ തെരഞ്ഞെടുപ്പില്‍തന്നെ അധികാരത്തിലെത്തിയതോടെ ആരാധകരും ആവേശക്കൊടുമുടിയിലാണ്.
കൃത്യമായ പദ്ധതികളിലൂടെയാണ് വിജയ് പാര്‍ട്ടിയെ നയിച്ചിരുന്നത്. 2009ല്‍ ഫാന്ക്ലബ്ബുകള് രൂപീകരിച്ചാണു നടന് തന്റെ രാഷ്ട്രീയമോഹത്തിനു തുടക്കമിടുന്നത്. വിജയ് മക്കള്‍ ഇയക്കം എന്ന കൂട്ടായ്മ ആദ്യമാസങ്ങളിലെ മെല്ലപ്പോക്കിനുശേഷം നിയമസഭാ മണ്ഡലങ്ങളിലെ എല്ലാ ബൂത്തുകളിലും സന്നദ്ധപ്രവര്‍ത്തനങ്ങളുമായി ഫാന്ക്ലബ്ബുകള് സജീവമായി. സന്നദ്ധപ്രവര്ത്തനത്തിനൊപ്പം വിദ്യാഭ്യാസത്തിനുള്ള സഹായവുമായിരുന്നു മുഖ്യപരിപാടി. ഇത്തവണ യുവജനത മൊത്തത്തില്‍ വിജയിനൊപ്പം നിന്നതും ഈ തുടക്കത്തില്‍നിന്നാണ്.
പിന്നാലെ 2011ല്‍ എഐഎഡിഎംകെ മുന്നണിയെ പരസ്യമായി പിന്തുണച്ച് വിജയ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിച്ചു. 2010 മുതല്‍ പത്തുവര്‍ഷത്തിനിടെ അഭിനയിച്ച ചിത്രങ്ങളിലെല്ലാം അതിശക്തമായ രാഷ്ട്രീയസന്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ജനമനസിനെ സ്വാധീനിക്കുന്നതിനും നടനു കഴിഞ്ഞിരുന്നു. ഇതിനിടെ 2019ല്‍ പൗരത്വഭേതഗതി നിയമത്തിനെതിരേ അതിശക്തമായി പ്രതികരിച്ചതോടെ സിനിമയ്ക്കും അപ്പുറം അധികാരമാണ് പരമലക്ഷ്യമെന്നു വിജയ് പ്രഖ്യാപിക്കുകയായിരുന്നു.
2021 തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫാന്‍ക്ലബ് ഭാരവാഹികള്‍ ജനവിധി തേടിയ ഭൂരിഭാഗം സീറ്റുകളിലും വിജയിച്ചു. ഇതോടെയാണ് ജനം ഒപ്പമുണ്ടെന്ന് വിജയ് ഉറപ്പിച്ചതും ടിവികെയുടെ രൂപീകരണത്തിലേക്കു തിരിഞ്ഞതും. ഇതുവഴി അരനൂറ്റാണ്ടിനിടെ തമിഴ്സിനിമയിലെ ഒരു നായകനും സ്വന്തമാക്കാന്‍ കഴിയാത്ത രാഷ്ട്രീയനേട്ടം വിജയ് സ്വന്തമാക്കുകയും ചെയ്തു.1977ല്‍ തമിഴ് രാഷ്ട്രീയത്തിന്റെ ചേരുവകള്‍ മാറ്റിയെഴുതി എം.ജി. രാമചന്ദ്രന് എന്ന എംജിആര്‍ അധികാരത്തിലെത്തിയശേഷം ആദ്യമായാണ് ഒരു സിനിമാനടന് അധികാരത്തിലെത്തുന്നത്.
കണക്കുകളിൽ എംജിആറാണ് മുൻഗാമിയെങ്കിലുംഅധികാരത്തിലേക്കുള്ള പ്രയാണത്തിൽ വിജയ് പിന്തുടരുന്നത് ആന്ധ്രയെ അടക്കിഭരിച്ച എൻടിആറിനെ (എൻ.ടി. രാമറാവു) തന്നെയാണ്.
പാർട്ടി രൂപീകരിച്ച് ചുരുങ്ങിയകാലംകൊണ്ട് എൻടിആറിനെപ്പോലെ ടിവികെ നേതാവിനും അധികാരം സ്വന്തമാക്കാനായി. പാർട്ടി രൂപീകരിച്ച് അഞ്ചാം വർഷമാണ് എംജിആറിന്റെ തെരഞ്ഞെടുപ്പ് വിജയം. 1972ലാണ് ഓൾ ഇന്ത്യ അണ്ണ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) രൂപീകരിച്ചത്. എംജിആർ ഭരണത്തിലെത്തിയത് 1977ലും.
എന്നാൽ ടിഡിപി രൂപീകരിച്ച് ഒന്‍പത് മാസത്തിനുശേഷം, 1983ൽ നടന്ന തെരഞ്ഞെടുപ്പിൽ എൻടിആർ ഭരണത്തിലെത്തി. 27 വർഷത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യംകുറിച്ച് 1983 ജനുവരി ഒന്‍പതിന് എൻടിആർ ആന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സെന്റ് ജോർജ് കോട്ടയിലേക്കുള്ള വിജയിന്റെ യാത്രയും ഇതിനു സമാനമായ വേഗത്തിലാണ്.